Sunday, December 9, 2012

ജനമൈത്രി ബോര്‍ഡില്‍ മാത്രമല്ല,റോഡിലും!


        ഒരു സുഹൃത്തിനെക്കാണാന്‍ പറവൂര്‍ പോയതാണ്.കക്ഷി ടൗണില്‍ ഉണ്ടായിരുന്നില്ല.പിന്നെ പെന്റാ പ്ലാസയില്‍ മൂടിവെട്ടുകട-നഗരഭാഷയില്‍ ബ്യൂട്ടിപാര്‍ലര്‍ തുറന്നിരിക്കുന്നു.ആരും തന്നെ മുടിവെട്ടാനോ "പ്യാച്ച് വര്‍ക്കിനോ" അവിടെ ഉണ്ടായിരുന്നില്ല.മാച്ചാംതുരുത്തിലെ അനിലേട്ടന്റെ കടയാണ് നമ്മുടെ സ്ഥിരം ബ്യൂട്ടിപാര്‍ലര്‍,ചിലപ്പോള്‍  മുപ്പത്,ചിലപ്പോള്‍ ഇരുപത്തി അഞ്ച്,ചില്ലറയില്ലെങ്കില്‍ ഇരുപത് അങ്ങനെയൊക്കെയാണ് അനിലേട്ടന്റെ ചാര്‍ജ്ജ്.കൂടാതെ പ്രാദേശിക രാഷ്ട്രീയത്തില്‍ ആഴത്തിലുള്ള വിശകലനവും.പക്ഷെ ചിലപ്പോള്‍ നല്ല തിരക്കായിരിക്കും.ഒന്ന് ഒന്നര മണിക്കൂര്‍ അവിടെ ഇരുന്ന് ദേശാഭിമാനി വായിക്കണം.ഞാനാണെങ്കില്‍ ദേശാഭിമാനി ഇന്റര്‍നെറ്റില്‍ രാവിലെ വായിച്ച് തീര്‍ത്ത് കാണും.വീട്ടില്‍ ദേശാഭിമാനിയായിരുന്നു.എന്റെ രാഷ്ട്രീയ അഭിനിവേശത്തിന് കാരണം ദേശാഭിമാനിയാണെന്ന് കരുതിയ ഉപ്പ അത് നിര്‍ത്തി മാധ്യമം പത്രം വരുത്താന്‍ തുടങ്ങി.ഉപ്പാക്കറിയില്ലല്ലോ രാധാകൃഷ്ണന്‍ ചേട്ടന്‍ വീട്ടില്‍ പേപ്പറിടുന്നതിന് മുമ്പേ ഈ പേപ്പര്‍  അതേ പടി നെറ്റില്‍ വരുമെന്ന്.പറഞ്ഞ് പറഞ്ഞ് കാടു കേറി.പശുവിനെ ക്കുറിച്ച്  കോമ്പോസിഷന്‍ എഴുതി പശുവിനെക്കെട്ടിയിരുന്ന തെങ്ങിനെക്കുറിച്ചായത് പോലെ!

     മുടിവെട്ട് കടയില്‍ തിരക്കില്ലാഞ്ഞതിനാല്‍ പെട്ടെന്ന് സുന്ദരനായാലോ എന്ന് തോന്നി,പൊങ്ങച്ചം പറയുകയാണെന്ന് ധരിക്കരുത് അല്ലെങ്കിലേ സുന്ദരനായത് കൊണ്ട് സൗന്ദര്യം കൂട്ടിയാലോ എന്ന് ചിന്തിച്ചു.നേരെ കേറി ബ്യൂട്ടിപാര്‍ലറില്‍,കറങ്ങുന്ന കസേരയില്‍  ഇരുന്നു.ഒരു കൊച്ചു കൂട്ടുകാരനായിരുന്നു "ബ്യൂട്ടീഷന്‍".എങ്ങനെ വെട്ടണം ചേട്ടാ,കറയ്ക്കണോ,കൂട്ടണോ,മെഷീന്‍ വച്ച് സൈഡ് എടുക്കണോ എന്നൊക്കെ ഹോട്ടലിലെ വെയിറ്റര്‍മാരെ പോലെ സൗമ്യമായ ചോദ്യം.എങ്ങനെയായാലും വേണ്ടില്ല,കാട് ഒന്നിറക്കണം,എന്റെ അനുഗൃഹീത സൗന്ദര്യത്തിന് യാതൊരു ഇളക്കവും തട്ടരുതെന്ന നിബന്ധനയില്‍ ആ കൂട്ടുകാരന് സര്‍വ്വവിധ സ്വാതന്ത്ര്യവും തലയിലെ കാടുവെട്ടാന്‍ പതിച്ച് നല്കി.ക്ലബ് എഫ്.എമ്മില്‍ റേഡയോ ജോക്കികളുടെ ഈജിപ്തിലെ സമരത്തിന്റെ വിശദീകരണവും  അടുപ്പ് കൂട്ടി സമരത്തെ കളിയാക്കലും  ഏതോ ഒരു കപ്പല്‍ ജോലിക്കാരനോട്  സൊമാലിയയിലെ കാര്യങ്ങള്‍ ചോദിച്ചുള്ള വധവും കൂടെ പൂമുഖ വാതില്‍ക്കല്‍  സ്നേഹം വിടര്‍ത്തുന്ന ചലച്ചിത്രഗാനവും ശ്രദ്ധിച്ചിരുന്നതിനിടെ മുടിവെട്ടലും ശുഭമായി പര്യവസാനിച്ചു.

          എങ്ങനെയുണ്ടെന്ന ബ്യൂട്ടിഷന്റെ ചോദ്യം കേട്ട് ക്ലബ് എഫ് എമ്മിലെ ഗാന മധുരിമയില്‍  ലയിച്ചിരുന്ന ഞാന്‍ ഉണര്‍ന്നു.കണ്ണട വയ്ക്കാതെ കണ്ണാടിയില്‍  എന്നെ കാണാത്തത് കൊണ്ട് ഊരി വച്ച കണ്ണട തപ്പിത്തടഞ്ഞെടുത്ത് എന്റെ സൗന്ദര്യവര്‍ദ്ധന കണ്ട് ബോധിച്ച് പതിവ് പോലെ എത്രയായി ചേട്ടാ എന്ന് ചോദിച്ചു.സുസ്മേര വദനനായി അറുപത് രൂപാ എന്ന് ഉത്തരം.വീടിനടുത്ത് മുപ്പത് രൂപയ്ക്ക് സൗന്ദര്യ വല്‍ക്കരിക്കുമ്പോള്‍ ബൈക്കില്‍  ഇന്ധനവും കത്തിച്ച് തൊഴില്‍  രഹിതനായ ഞാന്‍  അറുപത് രൂപയ്ക്ക് സൗന്ദര്യവല്‍ക്കരിച്ചു.ആ അഹംഭാവത്തിന്റെ അന്തര്‍  സംവാദങ്ങള്‍ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കെ,വിശ്വഗുരുകുലത്തിലെ ശ്രീകാന്ത് ഗുരുക്കളെയും കണ്ട്  വെട്ടിത്തെളിച്ച തലയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ ആലുമ്മാവിലുള്ള വീട്ടിലേയ്ക് വണ്‍ വേ വഴി എന്നെയും വഹിച്ചെന്റെ ഒറ്റക്കൊമ്പന്‍(യൂണികോണ്‍) നാല്പത് കിലോ മീറ്റര്‍  സ്പീഡില്‍  പോകുന്നു.വെട്ടിയ മുടിയുടെ ബാക്കിപത്രങ്ങള്‍ ഹെല്‍മെറ്റിലാക്കി അതിനെ ചൊറിച്ചിലിന്റെ ഉത്ഭവമാക്കേണ്ട എന്ന് കരുതിയാണ് ഹെല്‍മെറ്റ് സ്ഥിരം ധരിക്കുന്ന ഞാന്‍ അത് തലയില്‍ വയ്ക്കുന്നതിന് പകരം ബൈക്കിന്റെ ഹാന്റിലില്‍ വച്ചത്.

       പതിവ് പോലെ ,വൃന്ദാവനം വളവ് കഴിഞ്ഞപ്പോള്‍  നമ്മുടെ വെള്ള ടവേരയില്‍ ജാഗരൂഗരായി നില്കുന്ന ഹൈവേ പോലീസ്.വണ്ടി തടഞ്ഞു നിര്‍ത്താന്‍ നില്കുന്ന പോലീസ് കാരനെ നോക്കി ചിരിച്ച് പോവാന്‍ ശ്രമിച്ച എന്നെ ചിരിച്ച് കൊണ്ട് തന്നെ അദ്ദേഹം തടഞ്ഞുനിര്‍ത്തി.എസ്.ഐയുടെ അടുത്തേക്ക് ചെന്ന ഞാന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു,സര്‍ ഹെല്‍മെറ്റുണ്ടായിരുന്നു.വച്ചിരുന്നില്ല.വയ്ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.മുടിവെട്ടി വരുന്ന വരവാണ്.എന്റെ ഒറ്റ ശ്വാസത്തിലുള്ള വിശദീകരണം കേട്ട് ചിരിച്ച എസ്.ഐ എവിടെയാ വീടെന്ന് ചോദിച്ചു.ആലുമ്മാവിലാണെന്ന് പറഞ്ഞപ്പോള്‍  എന്തിനാ പറവൂര്‍ പോയി മുടിവെട്ടുന്നെ എന്നായി.എനിക്ക് തോന്നുന്നിടത്ത് പോയി ഞാന്‍ മുടിവെട്ടും,അതിന് സാറിനെന്താ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും മുപ്പത് രൂപ അധികം സൗന്ദര്യവല്‍ക്കരണത്തിന് ചിലവാക്കി വരുന്ന വഴി   നൂറു രൂപ കളയണ്ട എന്ന മനസാക്ഷിയുടെ അഭ്യര്‍ത്ഥന മാനിച്ച് പറവൂര്‍  പോയ കഥയും മുടിവെട്ടാനുണ്ടായ സാഹചര്യങ്ങളും ഞാന്‍ എസ്.ഐ സമക്ഷം  വിനീതനായി ഉണര്‍ത്തിച്ചു.

      നൂറു രൂപയ്ക്ക് പകരം കൂടുതല്‍ കിട്ടിയാലോ എന്ന് വിചാരിച്ചാണോ എന്നറിയില്ല,ബുക്കും പേപ്പറും കാട്ടാന്‍ പറഞ്ഞു.ലൈസന്‍സും ആര്‍സി ബുക്കും പുകസര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും ഒക്കെ പക്കാ.ഈയിടെ ഉപ്പ നിര്‍ബന്ധിച്ച കാരണം  പുക സര്‍ട്ടിഫിക്കറ്റ് എടുത്ത് വച്ചത് നന്നായി.അല്ലേല്‍ എസ്.എഫ്.ഐയുടെ ജില്ലാ സമ്മേളനം കഴിഞ്ഞ് വന്നപ്പോള്‍ കളമശ്ശേരി എസ്.ഐയോട് പറഞ്ഞ ആ ഡയലോഗ്(സര്‍  പുക സര്‍ട്ടിഫിക്കറ്റ് ഒരു പ്രഹസനമല്ലേ,നാല്പത് രൂപ കൊടുത്ത് കള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനേക്കാള്‍ നല്ലതല്ലേ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് ഫൈന്‍ അടച്ച് സാമൂഹിക പ്രതിബദ്ധത കാട്ടുകയെന്നത്.അതിനാല്‍ ഞാന്‍ പുകസര്‍ട്ടിഫിക്കറ്റ് എടുക്കാറേയില്ല) ഇവിടെ ഇറക്കേണ്ടി വന്നാനെ.കളമശ്ശേരി എസ്.ഐ നമ്മുടെ ഡയലോഗിനെയും  വെട്ടിപ്പറഞ്ഞു ഞാന്‍ രസീതെഴുതിപ്പോയി.ഞങ്ങള്‍  സാമൂഹിക പ്രതിബദ്ധരായ സര്‍ക്കാര്‍ ജീവനക്കാരുടെ കയ്യില്‍നിന്ന് കാശുപോകും എന്നൊക്കെ.അന്ന് സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് നൂറ് രൂപ സംഭാവന ചെയ്യേണ്ടിവന്ന അനുഭവം വൃന്ദാവനത്തിലും ആവര്‍ത്തിക്കും എന്ന് പ്രതീക്ഷിച്ചിരിക്കെ പൊയ്ക്കൊള്ളാന്‍ എസ്.ഐയുടെ അനുമതി.

   സത്യം പറയാലോ പറവൂരിലെയും വടക്കേക്കരയിലെയും പോലീസ് ജനമൈത്രി പോലീസ് തന്നെ.എസ്.എന്‍.എം  ഐ.എം.ടി കൊടുത്ത സൈബര്‍ ഡീഫേമഷന്‍ കേസിനായി ആദ്യമായി പൊലീസ് സ്ടേഷന്‍ കയറിയത് മുതല്‍  ഇന്ന് വരെ എനിക്ക് ജനമൈത്രിതന്നെയാണ് പോലീസില്‍ നിന്നുള്ള അനുഭവം.കോളേജ് കൊടുത്ത കേസില്‍ ഇന്ന് വിവാദമായ അന്നും നിലവിലുണ്ടായിരുന്ന 66Aവകുപ്പ് ചുമത്തിയിരുന്നുവെങ്കില്‍ ഞാന്‍ കഴിഞ്ഞ വര്‍ഷം അഴിയെണ്ണേണ്ടി വന്നേനെ.ഇന്നലെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയ്ക്ക് പോകുന്ന വഴിയില്‍ കണ്ട് പരിചയം പുതുക്കിയ അന്ന് വടക്കേക്കര എസ്.ഐയും ഇന്ന് വരാപ്പുഴ സ്ടേഷന്റെ ചുമതല വഹുക്കുന്ന  രാജേഷ് സറുമായി ഇന്നലെ ഇക്കാര്യം പങ്കുവച്ചേയുള്ളൂ.ഇതിനിടയ്ക്ക് പലപ്രാവശ്യം എസ്.എഫ്.ഐ ഏരിയാ ഭാരവാഹിത്ത്വത്തിലിരിക്കെ പോലീസുമായി ബന്ധപ്പെട്ടിരിക്കുന്നു.അന്നെല്ലാം വളരെ മാന്യമായ പെരൂമാറ്റം തന്നെയാണ്  സാധാരണ  പോലീസുകാര്‍  മുതല്‍ സര്‍ക്കിള്‍  ഇന്‍സ്പെക്ടര്‍  വരെയുള്ളവരില്‍ നിന്നുണ്ടായത്.പറവൂരിലെയും വടക്കേക്കരയിലെയും ജനമൈത്രി പോലീസിന് ഒരു ചുവപ്പന്‍ സല്യൂട്ട്.!

No comments:

Post a Comment

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.