Tuesday, January 22, 2013

ഹരിതവാദിയുടെ നാടിന് ഹരിതാഭ വേണ്ടേ?



  പറവൂര്‍  നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കച്ചേരി മൈതാനം  സൗന്ദര്യവല്‍ക്കരിക്കാനുള്ള പദ്ധതിയുമായി ഹരിതവാദി എംഎല്‍എ ശ്രീ വിഡി സതീശന്‍ മുമ്പോട്ട് പോവുകയാണ്.


     ഇടതു യുവജന പ്രസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും വികസനരാഷ്ട്രീയവും സ്വന്തം വാക്ക് ചാതുരിയും ആഴത്തിലൂന്നിയ ചില ബന്ധങ്ങളും എതിര്‍പ്പും ആരോപണങ്ങളും എളുപ്പത്തില്‍  മറികടക്കാന്‍ സതീശന് സഹായിച്ചു.ടൂറിസം പദ്ദതിയില്‍ ഉള്‍പ്പെടുത്തി 235 ലക്ഷം ചെലവാക്കിയാണ് സൗന്ദര്യവല്‍ക്കരണം.നല്ലത് തന്നെ.അത് കൊണ്ട് തന്നെ സിപിഐഎം അതിനെ കണ്ണടച്ച് എതിര്‍ത്തുമില്ല.സിപിഐ എതിര്‍ക്കുകയും സിപിഐയുമായി ബന്ധം പുലര്‍ത്തുന്ന യുവ അഭിഭാഷകര്‍ ബഹു.ഹൈക്കോടതിയെ സമീപിച്ച് സതീശനെതിരായി വിധി സമ്പാദിച്ചുവെന്ന് പത്രങ്ങള്‍  പറയുന്നു.വിധിയുടെ പകര്‍പ്പ് ലഭ്യമായാലേ കൂടുതല്‍  വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ.

      ഈയുള്ളവന്‍ ഇന്നലെ വെറുതെ കച്ചേരി മൈതാനിയിലൂടെ നടന്നുപോയപ്പോള്‍  ഹതിത എംഎല്‍എയുടെ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ പണിപ്പുരയിലൂടെ ഒന്നു കണ്ണോടിച്ചു.കേരള നിയമസഭയില്‍ തന്നെ സുന്ദരന്മാരിലൊരാളായ ഹരിത സംഘ നേതാവ് വിഡി സതീശനില്‍ നിന്ന്  പ്രതീക്ഷിച്ചത്ര സൗന്ദര്യവും ഹരിതാഭയും പദ്ധതിയ്കില്ല എന്ന് മാത്രമല്ല ഹതിതവാദത്തിന് കടകവിരുദ്ധവുമാണ്.


     ഏതാണ്ട് രണ്ടടിയോളം താഴ്ചയില്‍ വിശാലമായി കോണ്‍ക്രീറ്റ് വല്‍ക്കരണമാണ് സതീശന്‍ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന രണ്ടരക്കോടിയുടെ സൗന്ദര്യവല്‍ക്കരണം.മാത്രമല്ല അനേകവര്‍ഷം പ്രായമുള്ള വന്‍വൃക്ഷങ്ങളുടെ വേരുകള്‍  പോലും കോണ്‍ക്രീറ്റ് വല്‍ക്കരിച്ചാണ് വിഡി സതീശന്റെ സ്വപ്ന പദ്ധതിയുടെ മുന്നോട്ട് പോക്ക്.


   വൃക്ഷങ്ങളുടെ വേരുകളിലൂടെ കമ്പി തുളച്ചിറക്കി  തായ് വേരുകളെല്ലാം രണ്ടടി ഖനമുള്ള കോണ്‍ക്രീറ്റിനുള്ളില്‍ "ഭദ്രമാക്കിയിരിക്കുന്നു".ഇതാണ് പറവൂരിലെ ഹരിതവാദം.

ഇതിന്റെ ചിത്രമെടുത്ത് ഇന്നലെ മുഖപുസ്തകത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.ഉടന്‍ വന്നു എംഎല്‍എ പ്രതികരണവുമായി.

പ്രതികരണം ഇങ്ങനെ

"Naib, u r completely wrong..... Not even a single branch of any tree has removed from the compound..... We are beautifying the entire compound by removing all the old vehicles., constructing drainage, food court, toilets and grass field. There are enough facility to store the water. 2 crores granted from the central planning commission . U r interpreting the high court s order.....ha...ha.. Pls go through it , then make comments..... Some AIYF leaders went to court to obstruct Devolopment activities... CPM is not supporting it. Vrithikedayi kidanna kacheri maithanam manoharamakkumbol assooya Padilla !!!!!!!!!"

    അദ്യ അവകാശവാദം ഇങ്ങനെ.ഒരു കൊമ്പ് പോലും മുറിച്ച് നീക്കപ്പെട്ടിട്ടില്ല.രണ്ടടി ഘനമുള്ള കോണ്‍ക്രീറ്റിനിടയില്‍ വീണു കിടക്കുന്ന ഇത് പൂവോ കായയോ ആവും അല്ലേ?

സതീശന്‍ പഠിച്ച ഹരിതഭാഷയില്‍ ഇത് "Branch" ആവില്ലായിരിക്കും!

    We are beautifying the entire compound by removing all the old vehicles., constructing drainage, food court, toilets and grass field

പോലീസ് പിടിച്ചിട്ടിരുന്ന
പഴയ വണ്ടികള്‍ കച്ചേരിമൈതാനത്തിന്റെ ശാപമായിരുന്നു.അത് നീക്കം  ചെയ്യപ്പെട്ടു.സമ്മതിക്കുന്നു.പക്ഷെ പുല്ലു നട്ട് പിടിപ്പിക്കുന്നത് കോണ്‍ക്രീറ്റിലാണോ?

    നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നടപ്പാതകളുണ്ട്.നടപ്പാതകളുടെ അവസ്ഥയിങ്ങനെ.ചില നടപ്പാതകള്‍  കോടതിയുടെ തൂണില്‍ വന്ന് അവസാനിക്കുന്നു.ചില നടപ്പാതകള്‍ മരത്തിന്റെ കടക്കലും!ഖജനാവിലെ പണം മുടിക്കാനോ അതോ "വേറെയെന്തെങ്കിലും" ലക്ഷ്യത്തോടെയാണോ  ഈ സൗന്ദര്യവല്‍ക്കരണം എന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു.


  സിപിഐഎം  വികസനവിരോധികളല്ല,അതുകൊണ്ട് എംഎല്‍എയുടെ "വികസന" പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയുമില്ല.എ.ഐ.വൈ.എഫ് നേതാക്കന്മാര്‍  സമ്പാദിച്ച കോടതി വിധി അവര്‍തന്നെ മുഖപുസ്തകത്തില്‍ പങ്കുവയ്ക്കാമെന്ന് പറഞ്ഞിട്ടുണ്ട്.അതിന്റെ ചര്‍ച്ച അവരുമായി ആവാം.കാരണം വക്കീലായ സതീശന്റെയും  വക്കീലന്മാരായ എ.ഐ.വൈ.എഫ് സഖാകളുടെ നിയമപാണ്ഡിത്യത്തിന് മുമ്പില്‍  ഈ അപസ്വരം ഇടപെടുന്നില്ല.

     നിയമസഭയിലെത്തന്നെ അതിസുന്ദരനായ സതീശന്‍ സൗന്ദര്യവല്‍ക്കരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ?ടൂറിസം പദ്ധതിയായ "ഗെയ്റ്റ് വേ ടു ചെറായി"യുടെ സൗന്ദര്യം ഇപ്പോള്‍  എങ്ങനെയുണ്ടെന്ന് പുതിയതായി സമ്പാദിച്ച ഇനോവാകാറില്‍ നൂറേ നൂറില്‍  പോവുമ്പോള്‍ ഒന്ന് ശദ്ധിക്കുന്നത് നന്നായിരിക്കും.

"WELCOME TO C A" എന്ന സ്തൂപം  തന്നെ സതീശന്റെ സൗന്ദര്യവല്‍ക്കരണത്തിന് സാക്ഷ്യം പറയുന്നു.


പിന്നെ ഈ കാടുപിടിച്ച  പൈപ്പുകളെ ചുമയ്കുന്ന നിറമില്ലാതായ  ടൈലുകള്‍.നശീകരിക്കപ്പെട്ട ഹരിതാഭയും!
പൊട്ടിയ വഴി വിളക്കുകള്‍!!

ഇരുന്നാല്‍ തിരുമ്മലിന് നിര്‍ബന്ധിതമാക്കുന്ന ഒടിഞ്ഞതും ഞെരിഞ്ഞതുമായ ബഞ്ചുകള്‍.!!

ഇത് തന്നെയല്ലേ സതീശാ 235 ലക്ഷം പൊടിപൊടിച്ച് കച്ചേരി മൈതാനിയിലും കാട്ടിക്കൂട്ടുന്നേ.ഒരു വ്യത്യാസം  മാത്രം!
ചെറായിക്കുള്ള "സുന്ദര"കവാടത്തില്‍  ടൈലായിരുന്നു.മഴവെള്ളം ഭൂമിയിലേക്കിറങ്ങുമായിരുന്നു.
ഹരിതവാദത്തിന്റെ പരമോന്നതിയിലെത്തിയത് കൊണ്ടാവാം കച്ചേരി മൈതാനിയില്‍ തകൃതിയായി നടക്കുന്ന സൗന്ദര്യവല്‍ക്കരണത്തില്‍ ഒരു തുള്ളിപോലും വെള്ളമിറങ്ങാന്‍ അനുമതി നല്കാഞ്ഞത്!മരത്തിന്റെ കടവരെ  കട്ടിയില്‍ കോണ്‍ക്രീറ്റ് ഇട്ടു മൂടിയത്.!

മാധ്യമങ്ങള്‍  ചമച്ചു തന്ന ഹരിത കിരീടമുണ്ടല്ലോ,പറവൂരില്‍  ഹരിതാഭ വേണ്ട ഫ്ലക്സാഭ മതി,ചിരിച്ചിരിക്കുന്ന സതീശനെ പേറുന്ന ഒരായിരം ഫ്ലക്സുകള്‍!


ഹരിതവാദം നമുക്ക് നെയ്യാറിലും മൂന്നാറിലും ചാനല്‍  സ്റ്റുഡിയോയിലും മാത്രം മതി അല്ലേ?
 
"Vrithikedayi kidanna kacheri maithanam manoharamakkumbol assooya Padilla !!!!!!!!!" എന്ന് പതിവ് ശൈലിയില്‍ ആക്രമിച്ച് പ്രതികരിച്ച വി.ഡി സതീശന്‍ എം.എല്‍.എ അടവുമാറ്റിയിട്ടുണ്ട്.ഹരിതവാദം പൊളിഞ്ഞപ്പോള്‍  ശരിയായ സ്പിരിറ്റില്‍ കാര്യമെടുത്തെന്നൊക്കെയാണ്  കീച്ച്!ദേ ഇങ്ങനെ!

നൂറ് ലക്ഷത്തിലേറെ രൂപയ്ക്ക് രണ്ട് മൂന്നടി ഘനത്തില്‍ കോണ്‍ക്രീറ്റ് പാകിയിട്ട് ചികിത്സപോലും!HIV വയറസ് കുത്തിവച്ചശേഷം പാരസെറ്റമോള്‍ കൊടുത്ത് പനി കുറക്കുന്നത് പോലെ!


"
Naib...... Gateway to cherai will be in order within few days...... DTPC is running the project.... Somebody who got contract abandoned the same.... There is a procedure to restore it.....but one thing u have to remember that it was a notorious place ...... Now it is beautified and clean..... I will be careful abt what u said.... If there is any concreting which affects the growth of trees it will be cured.... Thank you for your criticism... I will take it in the right spirit..."

സതീശന്‍ ഇങ്ങനെയാണ്.ചെറായി സൗന്ദര്യ വല്‍ക്കരണംഡിടിസിയുടെ തലയില്‍.സൗന്ദര്യകാലത്ത് സതീശന്റെ പ്രചരണ പുസ്തകത്തില്‍.വാദം പൊളിയുമ്പോള്‍ "പൂഴിക്കടകന്‍"!

     തൃവേണിയുടെ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപിച്ച് 
വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ യുഡിഎഫ് തലകുത്തി മറിയുന്നു എന്ന് മുഖപുസ്തകത്തിലെഴുതിയപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയം മാറാതെ എന്തു സഞ്ചരിപ്പിച്ചാലും ശാശ്വതമാവില്ല എന്ന് ഞാന്‌ അഭിപ്രായപ്പെട്ടിരുന്നു.ഉടന്‍  വന്നു സതീശന്റെ "പൂഴിക്കടകന്‍"."You are right Naib".അതെ! സതീശന് സതീശന്‍ മാത്രം മതി.സ്വന്തം പ്രസ്ഥാനമോ അതിന്റെ നയമോAICC അംഗമായ സതീശന് പ്രശ്നമല്ല.അതിനെ തിരുത്താന്‍ സതീശന്‍ ഒരുക്കവുമല്ല.മാത്രമല്ല നിഷ്പക്ഷത എന്ന കപടത ചമഞ്ഞ് കയ്യടി നേടാനുള്ള അവസരമായി അതിനെ കൗശലപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യും.സതീശനെ മഹത്ത്വവല്‍കരിക്കാന്‍ ശ്രീദേവിത്ത്വം തുളുമ്പുന്ന അനേകം  മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് സെന്ററില്‍  ഉള്ളിടത്തോളം കാലം സതീശന്‍ അഭിനവ ഹരിതവാദിതന്നെ!!

Tuesday, January 15, 2013

ചങ്ങാത്തങ്ങളും സഖാക്കളുടെ സ്നേഹവായ്പ്പും!



ഇന്നലെ ഒരു സുഹൃത്ത് (A) വിളിച്ചു.

പറവൂര്‍ ചിത്രാജ്ഞലിയില്‍ ഏതാണ് സിനിമ?

ഞാന്‍ പറഞ്ഞു "നീ കൊ ഞാ ചാ"

രാത്രി വൈകി വേറെ ഒരു സുഹൃത്ത് വിളിച്ചു,

ഈ സുഹൃത്തിനോട്(B)  A വിളിച്ച കാര്യം പറഞ്ഞു.

പരിഹാസരൂപത്തില്‍  B ചോദിച്ചു "അപ്പോ താന്‍ പെണ്‍പിള്ളേരുടെ കൂടെ സിനിമയ്ക്ക് പോവാണല്ലേ"

ഞാന്‍ പറഞ്ഞു"അവര്‍ സിനിമ ഏതെന്ന് മാത്രമേ ചോദിച്ചുള്ളു,എന്നെ വിളിച്ചില്ലല്ലോ"

നാണമില്ലേ ഇങ്ങനെയുള്ള പെണ്‍പിള്ളേരുമായി ചങ്ങാത്തം കൂടാനെന്ന് B

A യോ Bയോ Cയോ അവരുടെ സ്വഭാവമോ അല്ല പ്രശ്നം,നമുക്ക് കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കുക എന്നതാണ് പ്രശ്നമെന്ന് ഞാന്‍ തിരിച്ചടിച്ചു.

ഇന്നിപ്പോള്‍ B  വിളിച്ച് ചോദിക്കുന്നു "ചിത്രാജ്ഞലിയില്‍  ഏതാ പടം?"

C വിളിച്ച് B യോട് ആരാഞ്ഞത് പ്രകാരമുള്ള വിളിയാണ് .."ഇപ്പോ ആര് മൊയിന്തായി?"

ഞാന്‍ അവനെ കണക്കിന് പരിഹസിച്ചു,

ഞാന്‍ പറഞ്ഞു ഈ പ്പറയുന്ന Aയും  Cയും ഒന്നും നമ്മെപ്പലപ്പോഴും സിനിമയ്ക്ക്  ആണും പെണ്ണും  കലര്‍ന്ന സംഘങ്ങളായി പോയപ്പോള്‍ വിളിച്ചിട്ടില്ല.

അത് ചീള് കാര്യം.ഞാന്‍ കോളേജില്‍ സ്പെഷല്‍  ഫീസിനെതിരെ ശബ്ദിച്ച് സസ്പന്‍ഷനിലായിരുന്നു.രണ്ട് മാസത്തോളം.എന്റെ വീട്ടില്‍ സ്പെഷല്‍  ഫീസടക്കാന്‍ പൈസ ഇല്ലാഞ്ഞിട്ടല്ല.ഏവര്‍ക്കും വേണ്ടി.സ്പെഷല്‍  ഫീസടക്കാനുള്ള 4300 വന്‍ തുകയായി കാണുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടി.
സസ്പെന്‍ഷന്‍ സമയത്ത് ഇവരെല്ലാം ടൂര്‍ പോയി.പ്രശ്നങ്ങളൊക്ക ഒത്തു തീര്‍ന്ന് നായിബ് വന്നിട്ട്  ടൂര്‍ പോയാല്‍  മതിയില്ലെ എന്ന് എച്ച്.ഓ.ഡി വരെ ചോദിച്ചിട്ട് പോലും !


            (പിന്നീടുള്ള വിനോദയാത്രാ ചിത്രങ്ങളില്‍  ഈയുള്ളവനില്ല)
ഇങ്ങനെ ചെയ്ത ചങ്ങാതിക്കൂട്ടത്തില്‍ നിന്നും  ഒരു സിനിമയുടെ കാര്യത്തില്‍  ചങ്ങാത്തം പ്രതീക്ഷിക്കണോ?അവര്‍ക്ക് അനുയോജ്യമായ ഒരു ചങ്ങാത്തമല്ല എന്റേത്!കാരണം അവനവനിസത്തിന് ഞാന്‍ നിക്കാറില്ല.

ബിടെക്ക് പഠന സമയത്ത് എല്ലാ പരീക്ഷാ കാലയളവിലും  ഒരുപാട് സുഹൃത്തുക്കള്‍  എന്റെ വീട്ടില്‍  ക്യാമ്പ് ചെയ്യലാണ് പതിവ്.പരീക്ഷാപഠനകാലം ജോറാക്കും.ഉമ്മച്ചി വിഭവങ്ങളോടെ സ്വീകരിക്കും.പകല്‍ രാത്രി വ്യത്യാസമില്ലാതെ ആഴ്ചകള്‍ വീട് ശബ്ദബുഖരിതമായിരിക്കും.പക്ഷെ ഞാന്‍  സസ്പെന്‍ഷനില്‍ ഇരുന്നപ്പോള്‍ അവരില്‍ B മാത്രമാണ് എന്റെ വീട്ടില്‍  വന്നത്.നിയമപരമായ പോരാട്ടങ്ങള്‍ക്ക്  എന്റെ കൂടെ ഹൈക്കോടതിയിലും മു ഹമ്മദ്കമ്മിറ്റിയുടെ ഓഫീസിലുമൊക്കെ വന്നത്.അല്ലാതെ ചോക്കളേറ്റ് ചങ്ങാതിമാരാരും ഊണ്ടായിരുന്നില്ല.എന്റെ മനോവിഷമം പറഞ്ഞ് കേട്ട് ചിലര്‍  ഭവന സന്ദര്‍ശനവും നടത്തിയിരുന്നു.എന്റെ സസ്പെന്‍ഷനെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ഒരെറ്റെണ്ണം തുനിഞ്ഞില്ല.തുനിഞ്ഞ് തെരുവിലിറങ്ങിയത് എസ്.എന്‍.എം ആര്‍ട്ട്സ് കോളേജിലെ സഖാക്കളാണ്.ഇന്ന് സ്വകാര്യ സ്വാശ്രയകോളേജുകളില്‍  എന്തെങ്കിലും സ്വാതന്ത്ര്യം ഫീസിന്റെ കാര്യത്തിലോ അല്ലാതെയോ അവിടത്തെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നുണ്ടോ,അതിന്റെ വരവ് ഈ ആര്‍ട്ട്സ് കോളേജിലെയും പാരലല്‍  മേഖലയിലെയും സര്‍ക്കാര്‍  കോളേജിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്.

         (അന്നത്തെ SFI AC സെന്റര്‍,SNMകോളേജിലെ സഖാക്കള്‍ നടത്തിയ മാര്‍ച്ചിന്റെ ദൃശം മുകളില്‍)
അവനവനിസം തല്ലിക്കേറ്റുന്ന മാതാപിതാക്കളുടെ കര്‍ശന നിര്‍ദ്ദേശം  കൊണ്ടാവാം,ഇവന്റെ ഭാവിയോ തുലഞ്ഞു സ്വയ്യം സംരക്ഷിക്കാമെന്ന് കരുതിയും  ആവാം.

പക്ഷെ അപ്പോഴൊന്നും ഞാനൊറ്റക്കായിരുന്നില്ല കെട്ടോ...

കേരളത്തിന്റെ പലഭാഗങ്ങളില്‍  നിന്ന്,കേരളത്തിന് പുറത്ത് കാശ്മീരിലെ ജെകെ ഡിവൈഎഫ് പ്രവര്‍ത്തകന്‍ മുതല്‍ ,അമേരിക്കയില്‍  നിന്ന് വലതുപക്ഷക്കാരനായ ചാര്‍ള്ളിച്ചന്‍,യു കെയില്‍ നിന്ന് ഇംഗ്ലീഷ് കാരനായ ക്രിസ്റ്റഫര്‍ ബര്‍ണാഡ്,കേരള പൊളിറ്റിക്സ് (എഫ്ബി/ഓര്‍ക്കുട്ട് ഗ്രൂപ്പ്)ഉടമ ജൈസണ്‍ മാത്യു അനേകം പ്രവാസികളും സ്വദേശികളുമായ സഖാക്കള്‍ ഇവരെന്റെ ഒപ്പം  നിന്ന് മാനസികമായ പിന്തുണ നല്കി,നാടിലെ സ.സനീഷേട്ടനും മറ്റും തരുന്ന ഫീല്‍ഡ് പിന്തുണ കൂടാതെ!കൂട്ടുകാരുടെ പെരുമാറ്റത്തില്‍  തളര്‍ന്ന് പോയ എന്ന ഉഷാറാക്കി അവസാന വിജയം നേടി ക്യാമ്പസില്‍  തിരികെ കയറ്റിയതിന്റെ മുഴുവന്‍ ക്രെഡിറ്റും അവര്‍ക്കാണ്.

മറക്കാനാവാത്ത ഒരു സംഭവം ഡി എ കെ ഫിലെ ശിവഹരിയേട്ടന്റെ ഫോണ്‍ വിളിയാണ്" നീ  ജോലിയുടെ കാര്യമോര്‍ത്തൊന്നും പേടിക്കേണ്ട കെട്ടോ,ബിടെക്ക് പോയാല്‍  പോലും നിനക്ക് ജോലി നമ്മള്‍ ശരിയാക്കാം "

ഈ വരികള്‍ എഴുതുമ്പോള്‍  എന്റെ കണ്ണുകള്‍ ഈറനണിയുന്നുണ്ട്.നെരൂദയുടെ ഈ വരികളാണ് എന്നെ പിടിച്ചുലയ്ക്കുന്നത്.എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവത്തായ വരികള്‍
 
      “അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നൽകി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവൻ നീ എനിക്കു നൽകി. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നൽകി. ഏകാകിയായ മനുഷ്യനു നൽകാത്ത സ്വാതന്ത്ര്യം നീ എനിക്കു നൽകി. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാൻ നീ എന്നെ പഠിപ്പിച്ചു,നീ എന്നെ അനശ്വരനാക്കി, എന്തെന്നാൽ, ഇനിമേൽ ഞാൻ എന്നിൽത്തന്നെ ഒടുങ്ങുന്നില്ല”

ഇന്നിപ്പോള്‍ സംഘടനയുടെ നവമാധ്യമ കൂട്ടായ്കമയിലെ സുഹൃത്തുക്കള്‍-ബിനിച്ചേട്ടന്‍,സ.സുശീല്‍ ,സുള്‍ഫിക്കര്‍ മാടായി ,സോമകുമാര്‍ സര്‍,സുനില്‍  കൃഷ്ണന്‍,സവാദ് റെഡ് പവര്‍,ജ്യോതിസ് അങ്ങനെ നീങ്ങുന്ന ഒരു നീണ്ട നിര ലോകത്തിന്റെ വിവിധ കോണില്‍  നിന്ന് എന്നോടൊപ്പം.ഇവരാരെയും ഞാന്‍ പള്ളിക്കുടത്തിലോ ക്രിക്കറ്റ് കളത്തിലോ വച്ച് പരിചയപ്പെട്ടതല്ല.ചെങ്കൊടിക്കീഴില്‍  ആദര്‍ശത്തിന്റെ തണലില്‍ പരസ്പരം കൈകോര്‍ത്തതാണ്.അമേരിക്കയില്‍ ലീവിന് വന്നപ്പോള്‍  എന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ച് പീറ്റര്‍  നീണ്ടൂരിനെയും സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു‌.

അപ്പോ മോനേ B,ഒരു സിനിമയ്ക്ക് അവനവനിസ പെണ്‍കൂട്ടം എന്നെ ക്ഷണിച്ചില്ലെങ്കില്‍ എനിക്ക് --- ആണ്.പണ്ട് പറവൂരിലെ വെജ്.ഹോട്ടലില്‍ മസാലദോശ തിന്ന് കാശില്ലാതെ വായും പൊളിച്ചിരുന്നപ്പോഴും ഇവര്‍ക്ക് കാശുമായെത്തിയത് ഞാന്‍ വിളിച്ച് പറഞ്ഞത് പ്രകാരം പറവൂരിലെ നിലവിലെ  എസ്.എഫ്.ഐ ഏരിയാസെക്രട്ടറിയാണ്.ഇക്കൂട്ടത്തിലൊന്നിനെപ്പോലും ഇതുവരെ എസ്.എഫ്.ഐയുടെ പല പരിപാടികള്‍ക്ക് ക്ഷണിച്ചിട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.സ്റ്റുഡന്റ് മാസിക കൂറച്ച് നാള്‍ വരാത്തതിന് കണക്ക് പറഞ്ഞ് വാദിച്ചിട്ടുമുണ്ടിവര്‍.

ഞങ്ങള്‍  അങ്ങനെയാണ്.അവനവനിസമല്ല ഞങ്ങളുടെ ആശയം.സോഷ്യലിസമാണ്.എല്ലാവര്‍ക്കും വേണ്ടിയുള്ള നവലോകമാണ് ഞങ്ങളുടെ സ്വപ്നവും .

കമ്മ്യൂണിസം വിദൂരമാകാം.എങ്കിലും വിദൂരതയിലേക്കുള്ളനോട്ടം പ്രതീക്ഷയുടെതാണ്(കടപ്പാട് സ.റജീഷ്)

കര്‍ട്ടന്‍ പച്ചയല്ല-നദീറാ അജ്മല്‍,ടീം ഇന്ത്യാവിഷന്‍,സംസ്ഥാന സ്കൂള്‍ കലോത്സവം

ഈ പച്ച വിവാദത്തിന്റെ ഉപജ്ഞാതാവ് ഞാന്‍ തന്നെ.

ശ്രീജിത്ത് കൊണ്ടോട്ടിയെന്ന ഫെയ്സ്ബുക്ക് സുഹൃത്ത് കലോത്സവ പരിപാടികള്‍ തത്സമയം കാണിക്കുന്ന വെബ് സൈറ്റ് ലിങ്ക്  ഷെയര്‍ ചെയ്തു.ഞാനത് ക്ലിക്ക് ചെയ്തപ്പോള്‍ എന്തോ ചെസ്റ്റ് നമ്പറൊക്കെ അനൗണ്‍സ് ചെയ്ത് കൊണ്ടിരിക്കയായിരുന്നു.നോക്കിയപ്പോള്‍ പച്ച കര്‍ട്ടണ്‍ പള പളാ മിന്നുന്നു.

ഉടന്‍ സ്ക്രീന്‍ ഷോട്ടെടുത്തു.ജിമ്പില്‍(ഫോട്ടോഷോപ്പിന് പകരമുള്ള സ്വതന്ത്ര സോഫ്റ്റ് വെയറാണ് ജിമ്പ്) എഡിറ്റ്  ചെയ്ത്  കലോത്സവ വേദിയും "പച്ച,മോഹിനിയാട്ടത്തിന്റെ കര പച്ചയാക്കണമെന്ന് ശഠിക്കുമോ റബ്ബേ" എന്ന അടിക്കുറിപ്പോടെ വാളില്‍ "അച്ഛാ പച്ച"(കലോത്സ വെബ്സൈറ്റില്‍ ലൈവ് കണ്ടതാ" എന്ന വിവരണത്തോടെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഉടന്‍ കമന്റ് വന്നു.ഇന്ത്യാ വിഷനിലെ മയ്യഴിക്കാരിലേഖിക നദീറാ അജ്മലിന്റെ,എന്റെ ഫെയ്സ് ബുക്ക് സുഹൃത്താണ് നദീറ."കഷ്ടം ,ഈ കര്‍ട്ടന്റെ യതാര്‍ത്ഥ നിറം വന്നു കാണൂ"എന്നായിരുന്നു നദീറയുടെ പ്രതികരണം.

"വിക്ടറില്‍ നിന്ന് സ്ക്രീന്‍ ഷോട്ടെടുത്താണ്.അതായത് കലോത്സവത്തിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും.
ഒന്നില്ലെങ്കില്‍ അവിടെ പച്ച.അല്ലെങ്കില്‍ സംപ്രേഷണം ചെയ്തത് പച്ച!!" എന്ന് തിരിച്ചടിച്ചു.

നദീറ വിടുന്നില്ല.ഞാന്‍ സ്ക്രീന്‍ ഷോട്ടെടുത്തത് അതെടുത്ത രൂപത്തില്‍  തന്നെ നദീറയ്ക്ക് മെസ്സേജയച്ചു.നദീറ പിന്നെയും പോസ്റ്റിന്റെ നൈതികതയെ വിമര്‍ശിച്ചു.


കര്‍ട്ടണ്‍ നേരിട്ട് കണ്ട നദീറ പറയുന്നു അത് ഇളം പച്ചയാണ്.മഞ്ഞയോടടുത്ത പച്ചയെന്ന് തുടര്‍ന്നും പറഞ്ഞു.
"അറിയാം
പക്ഷെ ഞങ്ങള്‍ക്ക് എതിരെയുള്ള ആക്രമണമോ നദീറാ?
എന്തെല്ലാം പടക്കുന്നു,
---------------------------------എന്നാലും പറയാം അള്ളാന സത്യം ഇത് സ്ക്രീന്‍ ഷോട്ടെടുത്തതാ,വെബ്സൈറ്റില്‍ നിന്ന്..
മദനിയുമായി വേദി പങ്കിട്ടപ്പോള്‍ മദനിയെയും സിപിഐഎമ്മിനെയും കരിവാരിത്തേച്ചവരല്ലേ ലീഗുകാര്‍...
ഇല്ലാത്തത്  കേള്‍ക്കേണ്ടി വന്നാലും കുഴപ്പമില്ല.
അത് അവര്‍ അര്‍ഹിക്കുന്നു" എന്ന് വീറോടെ ഞാന്‍ മറുവാദം നിരത്തി!

എന്നാലും നദീറയല്ലേ പറഞ്ഞത്,നദീറയങ്ങനെ സിപിഐഎം വിരുദ്ധ കല്പിത കഥകള്‍ വാര്‍ത്തയാക്കി കണ്ടിട്ടില്ല എന്ന് ദൃശ്യമാധ്യമവാര്‍ത്തകളെ കഴിയാവുന്നത്ര സൂഷ്മതയോടെ നിരീക്ഷിക്കുന്ന എനിക്ക്  ചിന്തിച്ചപ്പോള്‍  തോന്നി.ഉടന്‍  ഇന്ത്യാവിഷനിലെ മിഥുന്റെ നമ്പറില്‍ വിളിച്ചു.വിളിച്ചപ്പോള്‍ എടുത്തത് മിഥുന് പകരം വന്ന ജസീല(പേര് അത് തന്നെയാണോ എന്ന് ഓര്‍മ്മയില്ല).കാര്യം പറഞ്ഞു നദീറയുടെ നമ്പര്‍  ചോദിച്ചു.നമ്പര്‍  എസ്.എം.എസ് അയച്ചു തന്നു.

ഞാന്‍ നദീറയെ വിളിച്ചു.ആദ്യ കോള്‍ ഹലോ പറഞ്ഞ് എന്റെ പേര് പറഞ്ഞപ്പോഴും കട്ടായി.പൊന്നേ ജാഡയാണല്ലോ?ലീഗിനെതിരെ വാര്‍ത്ത പടയ്ക്കുന്നുവെന്ന് ഇന്ത്യവിഷന്‍ വാര്‍ത്തയുണ്ടാക്കുമായിരിക്കുമോ എന്നുള്ള ശങ്കയോടെ വീണ്ടും വിളിച്ചു.ടിവിയിലും ലൈവ് വെബ്ബിലും യൂട്യൂബിലും കേട്ട ആ മയ്യഴി ശബ്ദം.മാന്യമായ സംസാരം.

നമുക്കെതിരെ എന്തെല്ലാം വാര്‍ത്തകള്‍  സൃഷ്ടിക്കുന്നു.അപ്പോള്‍  നമ്മളും  വടി കിട്ടിയാല്‍ അടിക്കില്ലേ?എന്നൊക്കെയുള്ള  സര്‍ക്കാര്‍ ജീവനക്കാരുടെ സമരവുമായി മനോരമ ഇറക്കിയ കല്പിത വാര്‍ത്തകള്‍  ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍  താനങ്ങനെ ചെയ്യാറില്ല,പലതും അത്തരം വിവാദങ്ങള്‍  ശ്രദ്ധയില്‍ പെട്ടാല്‍  വിട്ടുകളയാറാണ് പതിവെന്ന്  മയ്യഴിക്കാരി പറഞ്ഞു ഫോണ്‍ വച്ചു.ശരിതന്നെയാണ് നദീറയില്‍ നിന്ന് അങ്ങനെയൊന്ന് ഞാന്‍ കേട്ടിട്ടില്ല.പല സഖാക്കളോടും ഇപ്പോള്‍ ഫോണില്‍ സംസാരിച്ചപ്പോഴും  അവര്‍ പറഞ്ഞു നദീറ അത്തരക്കാരിയല്ല എന്ന്!

നദീറയെപ്പോലെയുള്ളവരുടെ മാധ്യമപ്രവര്‍ത്തകധാര്‍മ്മികതയുടെ  പകുതിയെങ്കിലും നദീറയെപ്പോലെയല്ലാത്തവര്‍ കാട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ക്കിങ്ങനെ ജാഗരൂഗരായി നവമാദ്ധ്യമങ്ങളില്‍ കണ്ണൂം നട്ട് ഇരിക്കേണ്ടി വരില്ലായിരുന്നു!

ഞാന്‍ പോസ്റ്റ് ചെയ്ത  ചിത്രത്തിലുള്ള വേദിയുടെ അകലെ നിന്നുള്ള ഒരു ചിത്രം ഒരെണ്ണം നദീറ എനിക്കയച്ചു തന്നു.അതും പച്ചയായി തന്നെയേ എനിക്ക് തോന്നിയുള്ളൂ.ഒരു തത്തപ്പച്ച!


കൊയമ്പത്തൂര്‍ സ്ഫോടനക്കേസില്‍  കോടതി നിരപരാധി എന്ന് കണ്ട് വിട്ടയച്ച മദനിയുമായി വേദി പങ്കിട്ടപ്പോള്‍ ലീഗും കോണ്‍ഗ്രസ്സും നദീറയുടെ ഇന്ത്യാവിഷനുമടക്കം സൃഷ്ടിച്ച പൊല്ലാപ്പ് വച്ചു നോക്കുമ്പോള്‍ ഞാന്‍  ചെയ്തത് ധാര്‍മ്മികതയല്ലേ?പ്രത്യേകിച്ചും സ്വന്തം പ്രസ്ഥാനത്തിനും  നാടിന്റെ മതേതരത്തത്തിനും ഭീഷണിയായ ലീഗിനെ തല്ലാന്‍ ഒരു നല്ല വടി വീണുകിട്ടിയപ്പോള്‍ ??

Monday, January 14, 2013

മുസരിസ് പൈതൃക ഭുമി സംഘപരിവാറിന് വിളനിലം !


  മുസരിസ് പട്ടണ പരിവേഷണം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച,ഇക്കഴിഞ്ഞ ദിവസം ഓടക്കുഴല്‍ അവാര്‍ഡ് കരസ്ഥമാക്കിയ സേതുവിന്റെ "മറുപിറവി" യുടെ പിറവിയ്ക്ക് പശ്ചാത്തലമായ പ്രദേശത്ത് കുടെ ഡിവൈഎഫ് ഐ യൂത്ത്മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം "പദചലനം" നടത്തുമ്പോഴാണ് വെളുത്ത പോസ്റ്ററില്‍ കറുത്ത അക്ഷരത്തില്‍ അച്ചടിച്ച് പതിച്ച "ക്ഷേത്ര സംരക്ഷണ സമിതിയുടെ"പോസ്റ്റര്‍ കണ്ടത്.എന്നെ എന്റെ നാട്ടിലും നവമാധ്യമലോകത്തും "ക്ലിക്ക്" ആക്കിയ പോസ്റ്ററിനോടുള്ള വല്ലാത്ത സാമ്യം തന്നെ എന്റെ നഗ്നമല്ലാത്തതും കണ്ണടവച്ച് ട്യൂണ്‍ ചെയ്തതുമായ നയനങ്ങള്‍ ആ പോസ്ടറിനെ എന്റെ ക്യാമറയില്‍ പകര്‍ത്താന്‍ ഉത്തരവ് നല്കി.


   


       ഒരോ കുട്ടിയില്‍  നിന്നും 4300  രൂപ വീതം അധികം നിയമവിരുദ്ധ സ്പെഷല്‍ ഫീസീടാക്കിയിരുന്ന ശ്രീനാരായണ മംഗലം  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയുടെ നടപടിയെ നിയമപരമായും ജനാധിപത്യപരമായും  ചോദ്യം  ചെയ്ത എസ്.എഫ്.ഐ സമരത്തിന് നേതൃത്ത്വം നല്കിയ എന്നെ കോളേജ് മാനേജ്മെന്റ് പടിയടച്ച് പിണ്ഡം  വയ്ക്കാനുള്ള നീക്കം നടത്തിയിരുന്നു.കോളേജിന്റെ മാനേജ്മ്നെടിന്റെ അമരക്കാരന്റെ ഭാര്യയും സമരത്തെ പ്പൊളിക്കുന്നതിന് ചുക്കാണ്‍ പിടിച്ച ആ കോളേജിലെഅദ്ധാപികയുമായ അദ്ധ്യാപികയ്കെതിരെ നവമാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷം ചൊരിഞ്ഞുവെന്നതായിരുന്നു കുറ്റപത്രം(അദ്ധ്യാപകര്‍ക്ക് സമരത്തിനിടക്കുണ്ടായ ചില പരാമര്‍ശങ്ങള്‍ തെറ്റിധാരണമൂലമെങ്കില്‍ പോലും വേദനയുണ്ടാക്കിയതിലുള്ള ഖേദം ഞാനിവിടെ ആത്മാര്‍ത്ഥമായി പ്രകടിപ്പിക്കട്ടെ!).ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സര്‍വ്വകലാശാലാ ഉത്തരവിട്ടെങ്കിലും പ്രിന്‍സിപ്പാളെയും വൈസ് പ്രിന്‍സിപ്പാളെയും  "മുക്കി" മാനേജ്മെന്റ് സ്ടേ ഉത്തരവ് സംഘടിപ്പിച്ചപ്പോള്‍ നിയമപരമായ വഴി ഉപേക്ഷിച്ച്  നിയമലംഘനത്തിനും അതുപോലെ തമിഴ് നാട്ടില്‍  മുഴുവന്‍ സമയ എംടെക്ക് പഠനവും മധ്യകേരളത്തിലെ എഞ്ചി.കോളേജില്‍ വാദ്ധ്യാര് പണിയും ഒരേ സമയം നത്തുന്ന സമരം പൊളിക്കല്‍ യജ്ഞ നേതൃത്ത്വം വഹിച്ച അദ്ധ്യാപികയടക്കമുള്ള അദ്ധ്യാപകരുടെ നിയമലംഘനം വെളിച്ചത്ത് വരും എന്ന് ഉറപ്പായതോടെ മനേജ്മെന്റ് നേതൃത്ത്വം  സ.എസ്.ശര്‍മ്മ എം.എല്‍.എയുടെ വീട്ടില്‍ ഒത്തുതീര്‍പ്പിനെത്തി എന്നെ തിരിച്ചെടുത്തു.
            ഈ ജാള്യത മറക്കാനാണ് എന്നെ പാക്കിസ്ഥാന്‍ ബന്ധമുള്ള ഭീകരനായി ചിത്രീകരിച്ച്  എന്‍.ഐ.എയുടെ അന്വേഷണം ആവശ്യപ്പെട്ട് "ഹിന്ദുമത സംരക്ഷണ സമിതി" എന്ന പേരില്‍ ആദ്യം സൂചിപ്പിച്ച അതേ പോസ്റ്ററിന്റെ മട്ടും ഭാവത്തിലുമുള്ള വേറെയൊന്ന്  കൃത്യമായി പറഞ്ഞാല്‍ വഴിനീളെ പതിക്കപ്പെട്ടത്.ഈ സംഭവം ഒരു പാട് നിഷ്പക്ഷ മതികളുടെ വിമര്‍ശനം ഏറ്റുവാങ്ങുകയുംശ്രീനാരായണഗുരുവിന്റെ പേരിലുള്ള ഒരു പ്രസ്ഥാനം ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് മതേതര ശ്രീനാരായണീയര്‍ തന്നെ പല വേദികളിലും പരാമര്‍ശിച്ചുവെന്നതും ചരിത്രം

       ഈ ചരിത്രം മനസ്സില്‍  മായാതെ കിടക്കുന്നത് കൊണ്ടും "ജാതി രഹിതസമൂഹം,മത നിരപേക്ഷ കേരളം" എന്നതായിരുന്ന് യൂത്ത് മാര്‍ച്ചിന്റെ മുദ്രാവാക്യമെന്നതുകൊണ്ടുമാണ് എന്റെ അന്വേഷണത്വ ഈ പോസ്റ്ററിന്  പിന്നാലെ സഞ്ചാരം ആരംഭിച്ചത്.ക്ഷേത്ര ഭൂമി കൈമാറാന്‍ ഒത്താശ ചെയ്ത് കൊടുക്കുന്ന പൊലീസ് സ്ഥലം സബ് ഇന്‍സ്പെക്ടറെയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും സസ്പെന്റ് ചെയ്യുക എന്നതാണ് "സംരക്ഷണ സമിതിയുടെ" ആവശ്യം.കയ്യേറ്റത്തിന്റെ ചരിത്രം ഇങ്ങനെ.

       വ്യാകുലാംബിക ക്രിസ്തീയ ദേവാലയത്തിലേക്കുള്ള വഴിത്തര്‍ക്കമായിരുന്നു എല്ലാത്തിലും തുടക്കം.പരിസരവാസികളുടെ ആവശ്യം പരിഗണിക്കാതെ പള്ളി അധികൃതര്‍ പള്ളിയിലേക്കുള്ള വഴി അവര്‍ക്ക് ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടെ നിര്‍മ്മിച്ചത് ആവശ്യമുന്നയിച്ചവര്‍ക്ക് സ്വാഭാവികമായും രസിച്ചില്ല.പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി(തര്‍ക്ക ഭൂമി അടുത്ത കാലത്ത് പള്ളി വാങ്ങിയതാണ് )യില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിനായി കുഴിച്ചപ്പോള്‍ കിട്ടിയ വിഗ്രഹാവശിഷ്ടങ്ങള്‍ പ്രസ്തുത സ്ഥലത്ത്  ഒരു കോണില്‍ കൂട്ടിയിട്ടിരുന്നു.മൂന്ന് പരിസരവാസികളുടെ ഇഷ്ടത്തിന് പള്ളി അധികൃതര്‍  വഴങ്ങാതിരുന്നത് വിഗ്രഹാവശിഷ്ടങ്ങളുടെ "മറുപിറവി"യ്ക് കാരണമായി.വിവാദം പരിസര വാസികളിലൊരാളെ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സമിതിയിലെത്തിച്ചു,വിഷയദാരിദ്ര്യത്തിലായിരുന്ന പ്രാദേശിക സംഘപരിവാറുകാര്‍ക്ക് ഒന്നാന്തരം വര്‍ഗ്ഗീയായുധവുമായി.


      കാലങ്ങളായി ഉപയോഗത്തിലില്ലായിരുന്ന ഏതോ അജ്ഞാത കുടുംബ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളായിരുന്നു പള്ളിയുടെ  ഭൂമിയില്‍ നിന്ന് കിട്ടിയത് എന്നത് പകല്‍പോലെ യാതാര്‍ത്ഥ്യമാണ്.1004 ആം  ആണ്ട് വരെയുള്ള ആധാരത്തിലെങ്ങുംഅങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശവുമില്ല.തുമ്പയിലെ പള്ളിതന്നെ സര്‍ക്കാരിന് വിട്ടുകൊടുത്ത കൈസ്തവ മേലദ്ധ്യക്ഷന്മാര്‍  ഈ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.ഈ ത്യാഗത്തിന് ലോകസമക്ഷം വാര്‍ത്താപ്രാധാന്യം കുറവായതുകൊണ്ടാകാം പാതിരിക്കൂട്ടം ഇവിടെ മുഖം തിരിച്ചത്.തര്‍ക്കമായി,ക്രമസമാധാനപ്രശ്നമായി.സംഭവം  കച്ചേരി സമക്ഷം എത്തി.സ്ഥലത്ത് അന്നു മുതല്‍  അനിശ്ചിതകാല നിരോധനാജ്ഞ നിലനില്കുന്നു.ഹൈക്കോടതി പുരാവസ്തു വകുപ്പിനെ പഠനത്തിനായി നിയോഗിച്ചു.പുരാവസ്തു വകുപ്പ് ഹൈക്കോടതിയില്‍ ഒരു ഇടക്കാല റിപ്പോര്‍ട്ട് നല്കിയെങ്കിലും ഇതുവരെ അവനാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

          അതിനിടയ്ക്ക് എസ്.ഐയായ രാജേഷ് സ്ഥലം മാറീപ്പോയി,അക്കസേരയില്‍ ക്ലീറ്റസെത്തി.സിഐയായിരുന്ന ഒരു ചേട്ടന്‍ മാറി ജോര്‍ജ്ജ് ജോസഫെന്ന അച്ചായനുമെത്തി.വിവാദ സമയത്തെ സ്ഥലം എം.എല്‍.എ ശര്‍മ്മ വടക്കേക്കര മണ്ഡലം ഇല്ലാതായി വൈപ്പിനിലേക്കു കുടിയേറിയപ്പോള്‍ യപ്പോള്‍ വിഡി സതീശന്‍ എംഎഎ യുടെ മണ്ഡലത്തിലേക്ക്  തര്‍ക്ക ഭൂമി സങ്കലനം ചെയ്യപ്പെട്ടു.പൊതുവെ കര്‍ക്കശ സ്വഭാവം  പുലര്‍ത്തുന്ന സ്ഥലം എസ്.ഐയും സി.ഐയും നിരോധനാജ്ഞ കര്‍ശനമായി നടപ്പിലാക്കി.ഡിവൈഎഫ് ഐ വില്ലേജ് സമ്മേളനത്തിനോടനുബന്ധിച്ച പ്രകടനം നടത്താന്‍ പോലും അനുവദിച്ചില്ല.അതുപോലെ ആര്‍ എസ് എസ്സിന്റെ നിക്കര്‍ പ്രകടനത്തിനുംഅനുമതി നിഷേധിച്ചു.

          അങ്ങനെയിരിക്കെ വ്യാകുലാംബികാ പള്ളിയിലെ പെരുന്നാളെത്തി.പ്രദക്ഷിണത്തിന് പോലീസ് അനുമതി തേടി.എസ്.ഐയും സി.ഐയും അനുമതിയെ എതിര്‍ത്തു.നിയമപുസ്തകത്തേക്കാള്‍  ബൈബിളിനെ മഹത്തരമായി കാണുന്ന ,നീതിപീഠത്തേക്കാള്‍  മുകളില്‍  അരമനകളെക്കാണുന്ന ജഡ്ജിമാരടക്കം കയ്യിലുള്ള കത്തനാര്‍ക്കൂട്ടം അനുമതി നിഷേധത്തെ  ഭരണസ്വാധീനം ഉപയോഗിച്ച് മറികടന്നു.നിരോധനാജ്ഞ ചുരുക്കം ദിവസത്തേക്ക് മരവിപ്പിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.ഒരു പ്രാദേശിക സംഘപരിവാര്‍ നേതാവുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍  അദ്ദേഹം പറഞ്ഞത് വിഡീ സതീശന്‍ എം.എല്‍.എയുടെയും കെ.പി ധനപാലന്‍  എംപിയുടെയും ശുപാര്‍ശയാണ് നിരോധനാജ്ഞ ഇളവിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

       ഇവിടെ അപസ്വരത്തിന്  ക്ഷേത്രസംരക്ഷണസമിതിയോടുള്ള ചോദ്യം ഇതാണ്.നിരോധനാജ്ഞ ഇളവ് ചെയ്യുന്നതിനെ എതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം പേരെടുത്ത് പരാമര്‍ശിച്ച് പോസ്റ്റര്‍  പ്രചരണം നടത്തിയത് "ഏത് ആര്‍ഷഭാരത സംസ്കാരപ്രമാണപ്രകാരമാണ്?ആര്‍.എസ്.എസിന് തന്നെ അറിവുണ്ടായിരിക്കെ വിഡി സതീശന്‍ എം.എല്‍.എയെയും കെപി ധനപാലന്‍ എംപിയെയും കയ്യേറ്റക്കാരുടെ പിണിയാളുകളായി ചിത്രീകരിക്കാനുള്ള വര്‍ഗ്ഗീയ മഷി കടലാസില്‍  പിടിക്കാത്തത് എന്ത്കൊണ്ട്?കളക്ടര്‍ ഷേഖ് പരീതിനെതിരെ എന്തുകൊണ്ട് പോസ്റ്റര്‍ വന്നില്ല എന്നകാര്യത്തിലുള്ള അതിശയോക്തി അപസ്വരത്തിന് പിടികിട്ടുന്നുമില്ല!

          ഏതായാലും കൃസ്തുവിന് മുമ്പേയുള്ള ഖനനാവശിഷ്ടങ്ങളില്‍  ക്രിസ്ത്യാനിയായ ഡോ.തോമസ് ഐസക്കും വത്തിക്കാന്‍ ഏജന്റ് ചെറിയാനും ക്രിസ്തീയ പാരമ്പര്യം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചുവെന്ന സംഘപരിവാര്‍ "കണ്ടെത്തല്‍  മണ്ടത്തരത്തേക്കാള്‍ " വിഷയത്തിന് കാമ്പുള്ളത് കൊണ്ട് സായുധപോലീസിന് മുസരിസ് പൈതൃക ഭൂവില്‍  സ്ഥിരതാമസത്തിനുള്ള വഴിയൊരുങ്ങി.മുസരിസ് പൈതൃക പട്ടണം അങ്ങനെ സംഘപരിവാറിന് വളക്കൂറുള്ള വിളനിലവുമായി.

Saturday, January 12, 2013

മാധ്യമ സിന്റിക്കേറ്റിന് നവമാധ്യമങ്ങളില്‍ അന്ത്യകൂദാശ!



        കേന്ദ്ര മന്ത്രി  പ്രൊഫ.കെവി തോമസ് ലീഡറുടെ കടാക്ഷത്തോടെ ആദ്യമായി എറണാകുളത്ത് മത്സരിക്കുകയാണ്.പ്രചരണ സമയത്ത് അതിരാവിലെ മാതൃഭൂമിയുടെ ലേഖകന്‍ വന്ന് തോമസ് മാഷെ  എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്ക് സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചാനയിക്കുന്നു.ഞാനെന്തിന് ഇപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ പോകുന്നു,ആ സമയം  കൊണ്ട് വോട്ടുകിട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രചരണം നടത്തിക്കൂടെ എന്ന മാഷിന്റെ സന്ദേഹം രഹസ്യമായി പരിഹരിച്ച മാതൃഭൂമി ലേഖകന്റെ കൗശലം വെളിവായത് അടുത്ത ദിവസത്തെ മാതൃഭൂമിപത്രത്തില്‍  യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍  ചെന്ന് ആലിംഗനം ചെയ്ത് നില്കുന്ന സുപ്രധാന മള്‍ട്ടികളര്‍  ചിത്രം വന്നപ്പോഴാണ്.ആ ചിത്രത്തിന് അടിക്കുറിപ്പിങ്ങനെ"എതിരാളിയോടു പോലും സ്നേഹ വാത്സല്യത്തോടെ തോമസ് മാഷ്"

       മേല്‍വിവരിച്ച തരത്തിലുള്ള തന്ത്രങ്ങളെ പരാമര്‍ശിച്ച് മാധ്യമ സിന്റിക്കേററ്റെന്ന പദം ആദ്യമായി ഉപയോഗിച്ചത് സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ.പിണറായി വിജയനാണ്.ലാവ്ലിന്‍  കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പാര്‍ട്ടിയെ  വളഞ്ഞിട്ട് ആക്രമിച്ചപ്പോഴാണ് അദ്ദേഹം ആ പദപ്രയോഗം നടത്തിയതെന്നാണ് ഓര്‍മ്മ.അന്ന് പൊതുബോധത്തിനൊപ്പം വരികള്‍ക്കിടയിലും ദൃശ്യങ്ങള്‍ക്കിടയിലുമുള്ള രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയാതിരുന്ന ഞാനടക്കമുള്ള പലരും ഈ പദസൃഷ്ടി അഴിമതി ആരോപണത്തില്‍  നിന്ന്  കൗശലപൂര്‍വ്വം ഒഴിഞ്ഞ് മാറാനുള്ള തന്ത്രമാണെന്ന് കരുതി .പിന്നീട് നീരാ റാഡിയാ ടേപ്പ് വിവാദം വന്നപ്പോഴാണ് മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നേതൃത്ത്വങ്ങളും  കോര്‍പ്പറേറ്റ് ഭീമന്‍മാരുമായുള്ള കോക്കസ് ഇത്ര ശക്തമാണോ എന്നുള്ള ആശങ്കകള്‍ പലരിലും മൊട്ടിട്ടത്.


         നേരായ രീതിയില്‍ ചര്‍ച്ച ചെയ്യാതെ,ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ അവരുടെ ആനുകൂല്യം കവര്‍ന്നെടുത്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍  ജീവനക്കാരും  അദ്ധ്യാപകരും നടത്തുന്ന അനിശ്ചിതകാല സഹന സമരത്തെ തച്ചു തകര്‍ക്കാന്‍ സാധാരണ മര്‍ദ്ദന മുറകള്‍ക്കും ഗൂഢാലോചനകള്‍ക്കും കൂടെ മാധ്യമങ്ങളുമായി കൈകോര്‍ത്ത് ബൗദ്ധിക ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ് സര്‍ക്കാര്‍.ആദ്യം കോടിക്കണക്കിന് രൂപ കൊടുത്ത് പരസ്യം ചെയ്തു.ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മൂഖ പത്രങ്ങളൊഴികെ സമരത്തിനെതിരെ അച്ചു നിരത്തി.സാധാരണ ഏതു പെട്ടിക്കട സമരത്തിനും  ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ സാംസ്കാരിക ജിഹ്വയായ "മാധ്യമം" ദിനപ്പത്രം പോലും സമരത്തിനെതിരെ വൈകാരികമായി അച്ചുനിരത്തുന്നു.സര്‍ക്കാര്‍ ജോലി അനിസ്ലാമികമായി ഭരണഘടനയില്‍ വരെ പ്രതിപാദിച്ചിട്ടുള്ള മാധ്യമത്തില്‍ നിന്ന് ഇതിലേറെ പ്രതീക്ഷിക്കേണ്ടതുമില്ല.




     അങ്ങനെയിരിക്കെയാണ് കല്പിത വാര്‍ത്തകളുടെ പ്രചരണം പതിവ് സംഭവമായി മാറിയത്.തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സ് അനുകൂല അദ്ധ്യാപക സംഘടനാനേതാവായ ഒരു അദ്ധ്യാപകന്‍ വലിയ പാറക്കഷ്ണം വീറോടെ വീക്കുന്ന ചിത്രം തൃശൂരിലെ ഇടത് അനുകൂല അദ്ധ്യാപക സംഘടന കെ.എസ്.ടി.എ യുടെ നേതാവ് സമരവിരുദ്ധരെ ആക്രമിക്കുന്നുവെന്ന വിവരണത്തോടെ  കേരള കൗമുദി ദിനപത്രം  പ്രസിദ്ധീകരിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്.ചക്കച്ചുള കണ്ട പഴയീച്ചയെപ്പോലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെ ഈ ചിത്രം "ഇയാളൊരു അദ്ധ്യാപകനാണോ" എന്ന അടിക്കുറിപ്പോടെ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ശിഷ്യര്‍  തങ്ങളുടെ ഗുരുവിന്റെ ആക്ഷന്‍  ചിത്രം കണ്ട് ആവേശഭരിതരായി "ഇതു ജി.എസ്.ടി.യു നേതാവായ സമദ് മാഷാണ്" എന്ന് നവമാധ്യമങ്ങളില്‍  സത്യം വിളിച്ച് കൂവി.

                അപ്പോഴാണ് മനോരമ ചാനലിലെ മുഖ്യ മുഖമായ നിഷാ ജെബി എന്ന സഹോദരിയുടെ ഫെയ്സ്ബുക്ക് പേജില്‍  യുവാക്കള്‍  പ്രചരിപ്പിക്കുന്നു വെന്ന കുറിപ്പോടെ "പ്രിയ മുഖ്യമന്ത്രീ,നിലവില്‍  സര്‍ക്കാര്‍  ജീവനക്കാര്‍ക്ക് കൊടുക്കുന്ന പകുതി ശമ്പളത്തില്‍ ജോലിചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ് -ഒരു കൂട്ടം യുവാക്കള്‍ " എന്ന പരാമര്‍ശമുള്ള ഒരു ചിത്രം പ്രത്യക്ഷപ്പെട്ടത്.ഫെയ്ബുക്കില്‍ പ്രചരിക്കുന്ന പലപോസ്റ്ററും കാണാത്ത നിഷാ ജെബി ഈ പോസ്റ്റര്‍ മാത്രം കണ്ടുവെന്നതിലെ ഔചിത്യം ഏവര്‍ക്കും എളുപ്പം മനസ്സിലാക്കാം.പക്ഷെ അനേകം ഫെയ്സ്ബുക്ക്  ഗ്രൂപ്പുകളിലും  അംഗമായ നിരവധി  ഫെയ്സ് ബുക്ക് പേജുകളുടെയും "ലൈക്കറായ" ഞാന്‍ ആദ്യമായി ആ പോസ്റ്റര്‍  കണ്ടത് നിഷാ ജെബിയുടെ പേജില്‍ മാത്രമാണ്.പിന്നീട് ആ ചിത്രം ഫെയ്സ്ബുക്കിലുടനീളം പ്രചരിച്ചുവെന്നത് ഇന്നിന്റെ നേര്‍ക്കാഴ്ച.

             നിഷാ ജെബിയുടെ പേജില്‍ പ്രസ്തുത പോസ്റ്റര്‍ വന്ന അതേ ദിവസം തന്നെ ഇന്ത്യാവിഷനിലെ ന്യൂസ് നൈറ്റില്‍ വീണ ജോര്‍ക്കും വിഡി സതീശനും ഡോ.തോമസ് ഐസക്കും വേറൊരു ജയശങ്കര്‍-എന്‍ എം  പീയേഴ്സന്‍-വള്ളിക്കുന്ന മോഡലിലുള്ള "നിരീക്ഷകനും" കൂടി അന്തിച്ചര്‍ച്ച കൊഴുപ്പിക്കുന്നതിനിടെ വീണാജോര്‍ജ്ജിന്റെ പതിവ് പ്രൗഢഗംഭീര ചോദ്യം."ഡോ.തോമസ് ഐസക്ക്,താങ്കള്‍ സോഷ്യല്‍  മീഡിയയിലൊക്കെ സജീവമാണല്ലോ.പകുതി ശമ്പളത്തിന് പെന്‍ഷനില്ലാതെ ജോലിചെയ്യാന്‍  തയ്യാറാണെന്ന് ഒരു കൂട്ടം യുവാക്കള്‍ പറയുന്നത് നിങ്ങള്‍  കാണുന്നില്ലേ?".നോക്കണേ വാര്‍ത്ത ആര് സൃഷ്ടിക്കുന്നു?ആര് പ്രചരിപ്പിക്കുന്നു?ആര്‍ക്ക് വേണ്ടി?


നായ്ക്കുരണ ക്ലാസില്‍  വിതറി എന്ന വാര്‍ത്ത  "മനസ്സാക്ഷിയെ പിടിച്ച് കുലുക്കി" സൂപ്പര്‍ ഹിറ്റായി   ദിനങ്ങളാണിപ്പോള്‍.ഹരിതവാദി എംഎല്‍എ പോലും ഈ സംഭവം തന്മയത്ത്വത്തോടെ ഫെയ്സ്ബുക്കില്‍ പ്രചരിപ്പിക്കുന്നുണ്ട്.സ്റ്റാഫ് റൂമില്‍ വിതറിയ നായ്ക്കുരണപ്പൊടി ഇത്രയേറേ കുട്ടികള്‍ ചൊറിച്ചിലുണ്ടാക്കിയ സാങ്കേതിക വിദ്യ ഇപ്പോഴും അജ്ഞാതം.സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപികയോട് പകരം വീട്ടാന്‍ അതിക്രമിച്ച് കയറി നായ്ക്കുരണപ്പൊടി വിതറിയതാണെന്നും സമരവുമായി ബന്ധമില്ലെന്നും വീരേന്ദ്രകുമാറിന്റെ മാതൃഭൂമിവരെ റിപ്പോര്‍ട്ട് ചെയ്തിട്ടും സമരത്തെ സമാഭാസമാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന "നിഷ്പക്ഷ" മാധ്യമങ്ങള്‍ ഉറക്കം നടിച്ച് സമരക്കാര്‍ക്കെതിരെ അടുത്ത വജ്രായുധം തിരഞ്ഞുള്ള പാച്ചിലിലാണ്.

സിപിഐ(എം)നെതിരെ സ്വന്തമായി പോസ്റ്ററൊട്ടിച്ച് അത് ക്യാമറയില്‍ പകര്‍ത്തി അകാശത്തേക്ക് വിട്ട് തകര്‍പ്പന്‍ പ്രകടനത്തിലൂടെ സുപ്രധാന സിറ്റിയില്‍ സുപ്രധാന ചാനലിന്റെ ബ്യൂറോ ചീഫായ പഴയ എസ്.എഫ്.ഐക്കാരനും  മഞ്ഞ അച്ച് മാത്രം നിരത്തി പാരമ്പര്യമുള്ള കോണ്‍ഗ്രസ്സ് കാരുടെയും "ഉത്തമകമ്മ്യൂണിസ്റ്റ് "ചമയുന്നവരുടെയും ഉറ്റ ബന്ധുവും മറ്റു ദൃശ്യമാധ്യമങ്ങളും കഷ്ടപ്പെട്ട് അദ്ധ്വാനിച്ചിട്ടും ഒന്നും അങ്ങ് ഏല്‍ക്കാത്തിലുള്ള അഗാധദുഖം വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാനാവുന്നതല്ല.ഫ്ലാറ്റും കാശും നല്കി മാധ്യമങ്ങളെ വിലയ്ക്കെടുത്ത് അവകാശസമരങ്ങളെയും സിപിഐ(എം)നെയും തകര്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ തന്ത്രങ്ങള്‍ സമൂഹം തിരിച്ചറിയേണ്ട സമയത്ത് തന്നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലുള്ള ആണിയടിക്കലായി മാറും.നവമാധ്യമങ്ങളില്‍  ആശാവഹമായ പൊളിച്ചെഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത് ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ആശാവഹം തന്നെ.